Thursday, October 9, 2008

ആന മെലിഞ്ഞാല്‍ ....



അമേരിക്കകാരനും സ്കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങി. പെട്രോളിന് വില കൂടിയതിനു ശേഷം ആണ് ഇവിടെ സ്കൂട്ടര്‍ കാണാന്‍ തുടങ്ങുന്നത്. ഇതു എന്റെ അപാര്ടുമെന്റിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും എടുത്ത ഒരു ഫോട്ടോ.

യാത്ര

ഞാന്‍ താമസിക്കുന്നതിനു വളരെ അടുത്താണ് റോക്കി മൌന്റൈന്‍ നാഷണല്‍ പാര്ക്ക്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെ, പ്രകൃതി രമണീയമായ ഈ സ്ഥലം കാണാന്‍ പോക്കുനത് ഇവിടെ വന്നു അഞ്ചു വര്ഷം കഴിഞ്ഞതിനു ശേഷം ആണ്. വര്‍ഷത്തിലെ മുക്കാല്‍ പന്കും മഞ്ഞു മൂടി കിടക്കുന്ന ഈ പാര്‍ക്കിലെ വഴികള്‍ സഞ്ചാര യോഗ്യമാകുന്നത് വേനല്‍ കാലത്ത് മാത്രമാണ്. അത് കൊണ്ടു തന്നെ തോന്നുമ്പോള്‍ എല്ലാം പോകാന്‍ പറ്റുന്ന ഒരു സ്ഥലമല്ല.

അമേരിക്കന്‍ ഐക്യ നാടുകളുടെ ഒത്ത നടുക്ക് തെക്കു ന്യൂ മെക്സിക്കോ മുതല്‍ വടക്കു കാനഡ വരെ നീളുന്ന പര്‍വത നിരയാണ്‌ റോക്കീസ്. ഈ പര്‍വതങ്ങളില്‍ നിന്നും ആണ് അമേരിക്കയിലെ പ്രധാനപെട്ട നദികളില്‍ ചിലത് ഉദ്ഭവിക്കുന്നത്- പടിഞ്ഞാറ്റൊഴുകുന്ന കോലോരാടോ, കിഴക്കോട്ടൊഴുകുന്ന ആര്കാന്സാവ് എന്നിവ അവയില്‍ ചിലത് മാത്രം. മേല്പ്പറഞ്ഞ നദികളുടെ പ്രഭവ സ്ഥാനങ്ങള്‍ ഉള്‍പെടുന്ന സ്ഥലങ്ങള്‍ ഉള്‍പെടുത്തി രൂപികരിച്ചതാന് റോക്കി മൌന്റൈന്‍ ദേശീയോദ്യാനം. ഡെന്‍വര്‍ പട്ടണത്തിനു ഏകദേശം 40 മൈല്‍ വടക്കു പടിഞ്ഞാരായിട്ടാണ് ഇതിന്റെ സ്ഥാനം.

ഈ പാര്‍ക്കില്‍ കൂടി കാറോടിച്ചു പോകാവുന്ന ഒരു റോഡുണ്ട്‌. ട്രെയില്‍ റിഡ്ജ് റോഡ് എന്നാണ് അതിന്റെ പേര്‍. പര്കിന്റെ കിഴക്കേ അറ്റത്ത്‌ നിന്നും പടിഞ്ഞാറെ അറ്റത്തെത്തുമ്പോഴേക്കും പാര്‍ക്കിലെ പ്രധാനപെട്ട കാഴ്ചകള്‍ എല്ലാം കാണാം. കിഴക്കേ അറ്റത്ത്‌ 8500 അടിയില്‍ ഉള്ള എസ്ടെസ് പാര്ക്ക് എന്ന ചെറു പട്ടണത്തില്‍ തുടങ്ങി 12183 അടി വരെ ഉയരത്തില്‍ എത്തി മില്‍നെര്‍ പാസ് എന്ന വിടവിലുടെ റോക്കീസ് പര്‍വത നിരകളുടെ പടിഞ്ഞാറെ ചെരുവിലേക്ക്‌ ചെന്നു, ഗ്രാന്‍ഡ്‌ ലയ്ക് എന്ന തടാകവും കഴിഞ്ഞു ഗ്രാന്ബി എന്ന ചെറു പട്ടണത്തില്‍ എത്തുന്ന രീതിയില്‍ ആണ് ട്രെയില്‍ റിഡ്ജ് റോഡ്. വര്‍ഷത്തിന്റെ മുക്കാല്‍ പന്കും മഞ്ഞു മൂടി കിടക്കുന്ന ഈ റോഡ് ഗതാഗതത്തിന് തുറന്നു കിട്ടുന്നത് മേയ് മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങളില്‍ മാത്രമാണ്. ഈ സമയത്തു പോലും ചിലപ്പോള്‍ മഞ്ഞു വീഴ്ച ഉണ്ടാകാം, അവിചാരിതമായി. ഉച്ച കഴിഞ്ഞാല്‍ തണുപ്പും കാറ്റും മഴയും സാധാരണമാണ്. അത് കൊണ്ടു തന്നെ ഈ യാത്രയില്‍ കുറച്ചൊരു സാഹസികത എപ്പോഴും ഉണ്ടാകും.

ആദ്യത്തെ തവണ ചെന്നപ്പോള്‍ മഴയും കാറ്റും എല്ലാം കൂടി മൂടിപിടിച്ച അവസ്ഥ ആയിരുന്നതിനാല്‍, തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്ന മറ്റൊരു ദിവസം രണ്ടാമതൊന്നു കൂടി പോയി. ആദ്യത്തെ തവണ, എല്ക്ക് എന്ന് വിളിക്കുന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവിയെ കാണാന്‍ പറ്റി. രണ്ടു യാത്രകളില്‍ നിന്നും ഉള്ള കുറച്ചു പടങ്ങള്‍ ഇവിടെ പോസ്റ്റു ചെയുന്നു.

എസ്ടെസ് പാര്‍കില്‍ എത്തുന്നതിനു തൊട്ടു മുന്പുള്ള ഒരു ദൃശ്യം:
എസ്റെസ് പാര്ക്ക് ടൌണ്‍:
വഴിയില്‍ കണ്ട ഒരു കുതിര ഫാം:
പാര്കിലെകുള്ള പ്രവേശന കവാടം:
പാര്‍ക്കില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍:

12000 അടിക്കു മുകളില്‍ ഉള്ള ട്രെയില്‍ റിഡ്ജ് റോഡിന്റെ ചില പടങ്ങള്‍:

പാര്‍ക്കിന്റെ നടുക്കുള്ള സന്ദര്‍ശക കേന്ദ്രം:
മൂടല്‍ മഞ്ഞു വന്നു മൂടിയപ്പോള്‍:
മേഘങ്ങള്‍ക്ക് തൊട്ടു താഴെ:
പൌടെര്‍ തടാകം:
മില്‍നെര്‍ പാസ്:
ഐറീന്‍ തടാകം:
കൊളോരാടോ നദി:
റോഡരികില്‍ തന്നെ നിന്നിരുന്ന എല്ക്ക്. ഇവളുടെ ഫോട്ടോ പിടിക്കാന്‍ ഒരുപാടു പേര്‍ ഉണ്ടായിരുന്നു റോഡരുകില്‍.
പാര്‍ക്കിന്റെ പുറത്തുള്ള ഗ്രാന്റ് തടാകത്തിന്റെ ചില ദൃശ്യങ്ങള്‍:

Tuesday, August 19, 2008

ഒരു മലകയറ്റം

മലമൂട്ടില്‍ ആണ് താമസം എങ്കിലും മലകയറ്റം ഒരു വിനോദമായി കാണാന്‍ മത്തായിക്ക് മനസ്സില്ലായിരുന്നു. കണ്ട മലയൊക്കെ കയറാന്‍ താന്‍ മലയണ്ണാന്‍ ഒന്നുമല്ല എന്നതായിരുന്നു മത്തായിയുടെ പക്ഷം. പക്ഷെ ഓര്‍ക്കാപ്പുറത്ത് ഒരു വമ്പന്‍ മല കയരേണ്ടാതായി വന്നു. എന്നാല്‍ ആ കയറ്റത്തിനെ കുറിച്ചു നാലാള്‍ അറിയണമല്ലോ; അതിനാണീ പോസ്റ്റ്.

എല്ലാ ചൊവാഴ്ചയും ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സംഭവിക്കുന്ന ഒരു തീറ്റ-കുടി അടിയന്തിരമാണ് ഞങ്ങളുടെ ടീം മീറ്റിങ്ങ്. മൂത്താശാരി, കീഴില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ തച്ചന്മാരെ എല്ലാം വിളിച്ചു വരുത്തി ഊണ് തരുന്നു - മേമ്പൊടിയായി പ്രൊജക്റ്റ്‌ സ്റ്റാറ്റസ്, സിനിമ നിരുപണം, പരദൂഷണം തുടങ്ങി വേണ്ടാത്തതും, വേണ്ടാത്തതും ആയ കാര്യങ്ങള്‍ ചര്ച്ച ചെയുന്നു, അടുത്ത മീടിങ്ങിനുള്ള മെനു തീരുമാനിച്ച ശേഷം പിരിയുന്നു. ഇതാണ് സമ്പ്രദായം. അങ്ങിനെ കഴിഞ്ഞ ജൂലൈ 22 ആം തീയതി നടന്ന മീറ്റിങ്ങില്‍ മൂത്താശാരി ഒരു ചോദ്യം ചോദിച്ചു - ആര്ക്കെങ്ങിലും ലോങ്ങ്സ് പീക്ക്‌ കയറാന്‍ താല്പര്യമുണ്ടോ? ആഗ്രഹം ഉള്ളവര്‍ക്ക് ആഗസ്റ്റ്‌ ഒന്നാം തീയതി വെള്ളിയാഴ്ച മൂപ്പരോടൊപ്പം മലകയറാന്‍ പോകാം. മലയടിവാരം വരെ മൂപ്പരുടെ ഐരാവത സമാനമായ ഫോര്‍ഡ് എക്സ് പെടിശന്‍ കാറില്‍ പോകാം. ഒറ്റ തടിയും (മോശമില്ലാത്ത തടിയാനെ) അന്തവും കുന്തവും ഇല്ലാത്തവനും ആയ മത്തായി ഉടനെ ചാടി കയറി സമ്മതം അറിയിച്ചു. ഒന്നുമിലെങ്ങിലും മൂത്താശാരി അറിഞ്ഞു വെള്ളിയാഴ്ച ദിവസം ജോലി കട്ട് ചെയാമല്ലോ. മാത്രമല്ല, മലകയറ്റത്തിന്റെ ക്ഷീണം പറഞ്ഞു ശനിയാഴ്ച ജോലിക്ക് വരാതെ മൊത്തം ഒരു ദിവസം മുഴുവനും മൂടി പുതച്ചു കിടന്നുറങ്ങാം. കൂടെയുള്ള തച്ചന്മാരും, തച്ചികളും മിണ്ടാതെ ഊണ് കഴികുന്നത് മത്തായി കണ്ടില്ല. തച്ചി എന്നൊരു വര്‍ഗം ഉണ്ടോ എന്നറിയില്ല, എന്തായാലും കിടക്കട്ടെ, പെണ്ണെഴുത്തിന്റെ (political correctness) കാലമല്ലേ.

പിന്നീടുള്ള ദിവസങ്ങളില്‍ ആണ് സങ്ങതിയുടെ കിടപ്പ് വശം പിടികിട്ടിയത്. ലോങ്ങ്സ് പീക്ക്‌ (ലോങ്ങ്സ് പീക്ക്‌) എന്നത് റോക്കി മൌന്ടൈന് നാഷണല്‍ പാര്‍കില്‍ സമുദ്ര നിരപ്പിനു 14259 അടി മുകളില്‍ സ്ഥിതി ചെയുന്ന ഒരു പര്‍വത ശിഖരമാണ്. മലകയറ്റം ആരംഭികുന്നത് 9540 അടിയില്‍ സ്ഥിതി ചെയുന്ന ഫോരെസ്റെര്‍ ഓഫീസ് പരിസരത്ത് നിന്നും. 7.5 മൈല്‍ ഇരു ദിശകളിലുമായി മൊത്തം 15 മൈല്‍ നടക്കുകയോ മലകയരുകയോ വേണം. വൈകുംനെരങ്ങളില്‍ ഓര്‍ക്കാപുറത്ത് ഇടിമിന്നല്‍, മഴ, മഞ്ഞു വീഴ്ച മുതലായ അത്യാഹിതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വൈകീട്ട് നാലു മണിക്ക് മുന്പായി മലയിറങ്ങി തിരികെ എത്തണം. അതിനാല്‍ കയറ്റം തുടങ്ങുന്നത് രാവിലെ രണ്ടു - രണ്ടര മണിയോടെ ആയിരിക്കും. വഴിയില്‍ കഴിക്കാനുള്ള സംഗതികള്‍, ധാരാളം വെള്ളം (5 ലിറ്റര്‍ എങ്കിലും) കരുതണം. നിര്‍ജലീകരണം, തളര്‍ച്ച എന്നിവ വന്നാല്‍ സഹായം വളരെ ദൂരത്താണ്. എന്തായാലും വെച്ച കാല്‍ പുറകോട്ടിലെന്നു മത്തായി തീര്‍ച്ചയാക്കി (കളരി പരമ്പര ദൈവങ്ങലാനെ.....).

മൊത്തം അഞ്ചു പേരാണു ടീമില്‍ ചേര്‍ന്നത്‌ - മൂത്താശാരി, മത്തായി, ഗവേഷണ വിഭാഗത്തിലെ ഒരു പെണ്ണുമ്പിള്ള എന്നിവര്‍ മൂത്താശാരിയുടെ കാറില്‍ തലേ ദിവസം തന്നെ ഫോരെസ്റെര്‍ ഓഫീസില്‍ ചെന്നു തമ്പടികുന്നു, നക്ഷത്രാന്കിതമായ ആകാശത്തിനു ചുവടെ സ്ലീപിന്ഗ് ബാഗില്‍ കിടന്നുറങ്ങി വിശ്രമിക്കുന്നു. ഭാക്കിയുള്ള രണ്ടുപേര്‍ - സോഫ്റ്റ്‌വെയര്‍ തച്ചനായ വേറൊരു ഇന്ത്യകാരനും (ലവന്‍ വേറൊരു ടീമില്‍ നിന്നു) ഭാര്യയും ഒന്നാം തീയതി അതിരാവിലെ ഞങ്ങളുടെ കൂടെ ചേരും. അവര്‍ അവരുടെ കാറില്‍ വരുന്നു, അതില്‍ തിരികെ പോകുന്നു. കയറ്റത്തിന് ഇടയില്‍ ആര്കെന്കിലും വയ്യ എന്ന് തോന്നിയാല്‍ ഒന്നുകില്‍ തിരികെ വന്നു കാറില്‍ കയറി തിരികെ പോകാം, അല്ലെങ്ങില്‍ ഒരു തണല്‍ - അത് ചിലപ്പോള്‍ വല്ല പാറയുടെതാനെങ്ങില്‍ പോലും, കണ്ടുപിടിച്ചു അവിടെ തങ്ങി, കയറ്റം കഴിഞ്ഞു തിരികെ വരുന്ന കൂട്ടരുടെ കൂടെ തിരികെ ചെന്നു മൂത്താശാരിയുടെ ഐരവതത്തില്‍ കയറാം.


തലേന്ന് വൈകീട്ട് ഞങ്ങള്‍ മൂന്നു പേരും വേറൊരു കൂട്ടുകാരന്റെ വീട്ടില്‍ നിന്നും നല്ല ഒരു തട്ട് തട്ടി, രണ്ടു വീതം ബിയര്‍ അടിച്ച്, US-36, US-7 എന്നീ പ്രകൃതി രമനീമായ വഴികളിലുടെ കാര്‍ ഓടിച്ചു പോയി, രാത്രി ഉദ്ദേശം 10:45 മണിക്ക് ഫോരെസ്റെര്‍ ഓഫീസ് പരിസരത്ത് ചെന്നു. അവിടെ ചെന്നപ്പോള്‍, പായവിരികാന്‍ പോയിട്ട്, വണ്ടി പാര്ക്ക് ചെയ്യാന്‍ തന്നെ സ്ഥലം കഷ്ടി. അടുത്ത ദിവസത്തെ മഴയും കോളും ഒഴിഞ്ഞ കാലാവസ്ഥ എല്ലാ സായിപ്പന്മാര്കും ഉത്സാഹം കൊടുത്തത് കൊണ്ടു, എല്ലാവനും ഞങ്ങളെക്കാള്‍ മുന്പേ വന്നു തമ്പടിച്ചിരുന്നു. ഒരുവിധം ഒരു സ്ഥലം കണ്ടെത്തി പാര്ക്ക് ചെയ്തു, വണ്ടിയുടെ പിന്‍സീറ്റ്‌ മുഴുവന്‍ നിരപ്പാക്കി അതിന് മുകളില്‍ മുന്ന് സ്ലീപിന്ഗ് ബാഗ് വിരിച്ചു ഉദ്ദേശം മുന്ന് മണിക്കൂര്‍ നേരത്തേക്ക് കണ്ണടച്ച്. 2 മണി ആയപ്പോള്‍ തന്നെ മറ്റേ ഇന്ത്യകാരന്‍ പൊണ്ടാട്ടി സഹിതം വന്നു വിളിച്ചുണര്‍ത്തി.

2.25 ആകുമ്പോഴേക്കും ശങ്കകള്‍ എല്ലാം തീര്‍ത്തെന്ന് വരുത്തി, പല്ലു പോലും തേകാതെ മത്തായി റെഡി ആയി. മല മത്തായിയുടെ അടുത്ത് ചെന്നിലെങ്ങില്‍ മാത്തന്‍ അങ്ങോട്ട് ചെല്ലും എന്ന ഭീഷണിയുമായി. മൂത്താശാരിയാണ്‌ ഗുരുസ്വാമി. മൂപരോടൊപ്പം തന്നെ GPS കിടുപിടിയും ബാഗില്‍ പിടിപിച്ചു ഗവേഷക, അതിന് പിന്നില്‍ ഭീമനൊരു ബാഗും തോളില്‍ തൂക്കി മത്തായി. ഏറ്റവും പിന്നില്‍ ഭാക്കി ഇന്ത്യകാരനും അവന്റെ വാമഭാഗവും. മത്തായിയുടെ ബാഗില്‍ ഭക്ഷണം, വെള്ളം എന്നീ അത്യാവശ്യ സാധനങ്ങള്‍ക്ക്‌ പുറമെ, ക്യാമറ, അതുവെച്ചു കിടിലന്‍ പോട്ടം പിടിക്കാന്‍ വേണ്ടി വാങ്ങിയ ട്രി പോഡ്, അഥവാ തണുപ്പ് വന്നാല്‍ മൂടാന്‍ വേണ്ടി ഒരു തടിയന്‍ കോട്ട്, തണുപ്പ് കാലത്ത് തലയില്‍ ഇടാന്‍ പറ്റിയ ഒരു തൊപ്പി, ഇനി അഥവാ ചൂടാണ് കൂടുതല്‍ എന്നാല്‍ തലയില്‍ കൂടാന്‍ ഒരു ചൈനീസ് തൊപ്പി, എന്ന് വേണ്ട ലോകത്ത് എന്ത് ആപത്തു വന്നാലും നേരിടാന്‍ തയാറായി തന്നെ ആയിരുന്നു മാത്തന്‍. 10000 അടിക്കു മുകളില്‍ വായു വളരെ നേര്തതാനെന്നും, ആവശ്യത്തിന് മീതെ ഭാരം ചുമന്നാല്‍, തളര്‍ച്ച പെട്ടെന്ന് ബാധിക്കും എന്ന സത്യം അനുഭവിച്ചു തന്നെ അറിയേണ്ടി വന്നു.


ഞെക്ക് വിളക്കിന്റെ സഹായത്തില്‍ മലകയറ്റം തുടങ്ങി. കയറ്റത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു രജിസ്റ്റര്‍ വെച്ചിരുന്നു. ഞങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ എല്ലാം തന്നെ അതില്‍ പേരും അഡ്രസ്സ് തുടങ്ങിയ വിവരങ്ങള്‍ എഴുതി വെക്കുന്നുണ്ടായിരുന്നു. ഗുരുസ്വാമി അതൊന്നും കാര്യമാകിയില്ല.

പോകുന്ന വഴികാണ്, മൂത്താശാരി കയറാനുള്ള വഴിയേ പറ്റി പറഞ്ഞതു. 6.5 മൈല്‍ നടന്നാല്‍ ഏകദേശം 13200 അടി ഉയരത്തില്‍ ഉള്ള മലയടിവാരത്തില്‍ എത്താം. പിന്നെ ബാക്കിയുള്ള വഴി ശരിക്കും കയറ്റം തന്നെ ആണ്. കയറാന്‍ പല വഴികള്‍ ഉണ്ട് - കിഴക്ക് വശത്ത് കൂടി കുത്തനെ ഉള്ള പാറ വഴി പല്ലും നഖവും കയറും കൊളുത്തും ആയി കയറാം. അത് പക്ഷെ പരിശീലനം നേടിയ പര്‍വത ആരോഹകര്‍ക്ക് മാത്രം ഉള്ളതാണ്. പിന്നെ ഉള്ളത് വടക്കു കിഴക്കേ മുലയില്‍ കൂടി മറുകണ്ടം ചാടി, മലയുടെ പള്ളക്ക് കൂടി നടന്നു, 300 അടിക്കു മീതെയുള്ള കുത്തന്നെ ഉള്ള ഒരു പാറകൂട്ടം കയറി, അതിന് ഒത്ത മുകളില്‍ ഉള്ള കീഴ്കംതൂക്കായ ഒരു പാറയുടെ ഇടയില്‍ കൂടി പല്ലും നഖവും ഉപയോകിച്ച് കയറി, വേണ്ടും ദിശ മാറി, കിഴക്കേ പള്ളക്ക് കൂടി പിന്നെയും നടന്നു, കൊറച്ചു കൂടി കയറിയാല്‍ മലയുടെ തലപ്പത്ത്‌ കയറാം. ഇതു കേട്ടപ്പോള്‍ മാത്തന് തോനിയത്, വരുന്നതു വരുന്നെടത് വെച്ചു കാണാം എന്നായിരുന്നു.

മണിക്കൂറില്‍ 1000 അടി ഉയരം, 1.5 മൈല്‍ ദൂരം എന്നിവ കവര്‍ ചെയ്തു, ഏകദേശം 6:30 മണിയോട് കൂടി, ബൌല്ടെര്‍ ഫീല്‍ഡ് എന്ന് പറയുന്ന പാറക്കൂട്ടത്തിന്റെ അടുത്തെത്തി. അവിടെ എത്തിയപ്പോഴേക്കും, ഇന്ത്യകാരന്‍ ഭാര്യക്ക്‌ അസുഖം വന്നതിനാല്‍ ആകദേശം 12000 അടി ഉയരം വരെ വന്നു തിരികെ പോയി എന്ന ഫോണ്‍ സന്ദേശം വന്നു. അവിടെ നിന്നും എടുത്ത ചില ഫോട്ടോകള്‍:


സൂര്യോദയം
ലോങ്ങ്സ് പീക്ക്‌ മലയടിവാരത്തില്‍ നിന്നും.
അടിവാരത്തില്‍ കണ്ട elk കൂട്ടം
കീ ഹോള്‍

ഈ പാറക്കൂട്ടത്തിന്റെ മുകളില്‍ കാണുന്ന താക്കോല്‍ പഴുതിന്റെ ആകൃതിയില്‍ ഉള്ള പാറയുടെ പേരാണു കീ ഹോള്‍. ആകദേശം 13500 അടിയാണ് ഇതിന്റെ ഉയരം. അവിടെ എത്തിയാല്‍ പിന്നെ വലതു തിരിഞ്ഞു മലയുടെ പടിഞ്ഞാറെ പള്ളക്ക് കൂടി രണ്ടു രണ്ടര അടി വീതി ഉള്ള ഒരു പാതയിലുടെ കയ്യും കാലും ഉപയോഗിച്ചു പതുക്കെ കയറി പോകണം. കാലൊന്നു തെറ്റിയാല്‍ 1000 അടി താഴെ ചെന്നു ലാന്‍ഡ്‌ ചെയ്യും, അവിടെ നിന്നും പിന്നെ വടിച്ചെടുത്ത് വട്ടിയിലാക്കി കുഴിയില്‍ വെക്കാം. മലയുടെ പടിഞ്ഞാറെ പള്ളക്ക് നിന്നും എടുത്ത ചില്ല പടങ്ങള്‍.

പടിഞ്ഞാറ് വശത്ത് നിന്നും എടുത്ത ഫോട്ടോ
കൈ വിട്ടാല്‍ 1000 അടി താഴെ.

ഈ ഒരു ഭാഗം കഴിഞ്ഞാല്‍ എത്തുന്നത്‌ trough എന്ന് വിളിക്കുന്ന മിക്കവാറും ചെങ്ങുത്ത്തായ ഒരു പാറക്കൂട്ടം ആണ്. ഇതിന്റെ ഒത്ത മുകളില്‍ ഒരു വലിയ പാറ വഴി മുടക്കി നില്കുണ്ട്. ഞാന്‍ അവിടെ വരെ മാത്രമെ എത്തു എന്ന വിശ്വാസത്തില്‍ ഗുരുസ്വാമി വേഗം കയറി പോയി. സുരക്ഷിതമായ വഴി അടയാളപെടുത്തിയ മാര്കരുകള്‍ നോക്കി ഞാന്‍ പതുക്കെ പിടിച്ചു പിടിച്ചു ഒരു വിധം മുകളിലത്തെ പരയുടെ അടുത്തെത്തി. കൂടെ ഉണ്ടായിരുന്ന വേറെ സായിപ്പന്മാര്‍ കയറുന്നത് നോക്കി പതുക്കെ ഒത്ത മുകളിലത്തെ പാറയും കയറി. അവിടെ വരെ എത്തിയപ്പോഴേക്കും എന്റെ രണ്ടു കാലുകളിലെയും മസിലുകള്‍ പണി മുടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ കൂടെയുള്ള മറ്റു സായിപന്മാര്‍ കൈയടിച്ചു പ്രോത്സതിപിച്ചതിനാല്‍ പിന്നെയും കയറാന്‍ തന്നെ തീരുമാനിച്ചു. അവിടെ നിന്നും എടുത്ത ചില പടങ്ങള്‍:
വീണ്ടും വലതു തിരിഞ്ഞു കിഴക്കേ പള്ളക്ക് കൂടി വീണ്ടും മലയുടെ വശത്ത് കൂടെ പിടിച്ചു പിടിച്ചു അടുത്ത പാരക്കൂട്ടമായ "home stretch" എന്ന് വിളിക്കുന്ന 300 അടി പൊക്കമുള്ള വേറൊരു പാറക്കൂട്ടം. ഇതും ഏകദേശം കുത്തന്നെ ഉള്ള, കടമ്പയാണ്. ഇതിന്റെ ചുവടെ എത്തുമ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും ആകദേശം 14000 അടി ഉയരത്തില്‍ എത്തും. ഇവിടെ എത്തുംപ്പോഴേക്കും ശ്വാസം എടുക്കാന്‍ നന്നേ ബുദ്ധിമുട്ടി, എല്ലാവരുടെ സ്ഥിതിയും തുല്യമായിരുന്നു - ഓരോ പത്തടി കയറുമ്പോഴേക്കും രണ്ടു മിനിട്ട് നേരം വിശ്രമിക്കും. പക്ഷെ നല്ല വേഗത്തില്‍ മുകളിലേക്ക് കയറുന്നവരും ഉണ്ടായിരുന്നു. എന്തായാലും എവിടെ ഫോട്ടോ പിടിക്കാന്‍ നിന്നില്ല. മാത്രമല്ല ഇനി മുകളിലേക്ക് കയറാന്‍ കയിലുള്ള ബാഗ് ഒരു സ്ഥലത്തു വെച്ചു, ബാഗില്ലാതെ കയറാന്‍ തീര്‍ച്ച ആക്കി. ക്യാമറ മാത്രം കൈയില്‍ കരുതി.


ഞാന്‍ ആകദേശം മുകളില്‍ എത്താറായപ്പോള്‍, മൂത്താശാരിയും, ഗവേഷകയും മുകളില്‍ നിന്നും താഴേക്ക്‌ വരാന്‍ തുടങ്ങിയിരുന്നു. ഞാന്‍ കയറി വരുന്നതു കണ്ടപ്പോള്‍ മൂത്താശാരി ഇറക്കം നിറുത്തി, എന്റെ കൂടെ കൂടി. ഒരു വിധം മുകളില്‍ എത്തിയതിനു ശേഷം മൂപ്പര്‍ കാര്യം പറഞ്ഞു - ഞാന്‍ അവിടെ വരെ എത്തുമെന്ന് മൂപ്പര്‍ വിചാരിച്ചില്ല, കയറുന്നതിനേക്കാള്‍ പിശകാണ് ഇറക്കം. അതുകൊണ്ട് മൂപ്പരുടെ കൂടെ മാത്രം ഇറങ്ങിയാല്‍ മതി. എന്തായാലും മുകളില്‍ നിന്നും കൊറേ ഫോട്ടങ്ങള്‍ പിടിച്ചു.

മലമുകളില്‍ നിന്നും എടുത്ത ഒരു panned ഷോട്ട്:

തിരികെ ഇറങ്ങാന്‍ നേരം സമയം 11:30, കയറാന്‍ എടുത്തത്‌ മൊത്തം ഒന്‍പതു മണിക്കൂര്‍, അവസാനത്തെ 1000 അടി കയറാനാണ് 5 മണിക്കൂര്‍ സമയം പോയത്.

വേഗം തന്നെ തിരിക്കെ പോകാന്‍ ആയിരുന്നു പ്ലാന്‍ ചെയ്തത്, കാരണം നേരം വൈകിയാല്‍, ചിലപ്പോള്‍ മഴയിലോ, മഞ്ഞിലോ പെട്ട് പോകാം. പക്ഷെ തിരിച്ചു ഇറങ്ങാന്‍ നേരത്ത് എനിക്ക് നിര്‍ജലീകരണം, തളര്‍ച്ച എന്നിവ കാരണം ഒരു പാറക്കെട്ടില്‍ കുടുങ്ങി പോകുകയും ചെയ്തു. തിരിച്ചലോചികുമ്പോള്‍ വളരെ കൌതുകകരമായിരുന്നു സംഗതി - കയ്യില്‍ ഇഷ്ടം പോലെ വെള്ളം ഉണ്ടായിരുന്നിട്ടും എനിക്ക് തോനിയത് എന്റെ കൈവശം തുള്ളി വെള്ളം പോലും ഇല്ലാന്ന്, അതുപോലെ എന്റെ ബാഗില്‍ ഉണ്ടായിരുന്ന കീ റിങ്ങ് മുഴുവന്‍ എവിടെയോ കളഞ്ഞു എന്ന തോന്നല്‍, ഇത്രയും ചെങ്ങുതായ പാറക്കൂട്ടം ഞാന്‍ എങ്ങിന്നെ ഇറങ്ങും എന്ന പേടി. സംഗതി സീരിയസ് തന്നെ ആയിരുന്നു - വേണ്ടത്ര വെള്ളം കുടികുകയോ, ഭക്ഷണം കഴികുകകയോ ചെയ്തിലെങ്ങില്‍ പെട്ടന്ന് തന്നെ നിര്‍ജലീകരണം, തളര്‍ച്ച എന്നിവ തോന്നി തുന്ടങ്ങും, പ്രത്യേകിച്ചും വളരെ പൊക്കത്തില്‍. അതിനോടൊപ്പം തന്നെ 14000+ അടി പൊക്കത്തില്‍ സുര്യന്റെ ചൂടും ഭയാനകമാണ്. ഫലം ചിലപ്പോള്‍ സ്ഥലകാല വിഭ്രാന്തി (hallucination) സംഭവിക്കാം, അപകടങ്ങളില്‍ ചെന്നു ചാടാം. ചെറിയ തോതില്‍ എനിക്ക് സംഭവിച്ചതും അത് തന്നെ ആയിരുന്നു.


എന്തായാല്ലും മൂത്താശാരി നല്ല മനുഷേന്‍ ആയതു കൊണ്ടും, എന്റെ പിറകെ വന്നവര്‍ സഹായിച്ചതിനലും, ഒരു വിധത്തില്‍ മല ഇറങ്ങി. താഴ്വാരത്തില്‍ തമ്പടിച്ചിരുന്ന ചിലരുടെ അടുത്ത് നിന്നും വെള്ളം വാങ്ങി കുടിച്ചു, പതുക്കെ കാറിന്റെ അടുത്തേക്ക് നടന്നു. ഒരുവിധം കാറില്‍ വന്നു കയറിയപ്പോള്‍ സമയം 8:30. ഭാഗ്യത്തിന് മഴയോ മഞ്ഞോ ഒന്നും ഉണ്ടായിരുന്നില്ല. മൊത്തം 18 മണിക്കൂര്‍ നേരത്തെ വ്യായാമം.

തിരിച്ചു വീട്ടില്‍ വന്നതിനു ശേഷമാണ് വിക്കിയില്‍ കയറി ലോങ്ങ്സ് പീകിനെ കുറിച്ചു ഗവേഷണം നടത്തിയത് - കയറ്റം ദുഷ്കരം അന്നെന്നു മാത്രമല്ല, ഒരു കൊല്ലം ശരാശരി ഒരാള്‍ എന്ന നില്ലക്ക് മൊത്തം 55 പേര്‍ ഇതു കയറുന്നതിനടയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചിടുണ്ട്. അമ്പത്തി ആറാമന്‍ ആകാന്‍ നല്ല ചാന്‍സ് ഉണ്ടായിട്ടും ദൈവ സഹായത്താല്‍ തിരികെ വന്നതിനാല്‍ മൊത്തം സന്തോഷത്തില്‍ ആയി മാത്തന്‍.


എന്തായാലും ഇനി കൂടുതല്‍ മലകയറാന്‍ ഉള്ള പദ്ധതി ഉണ്ട്. ഏതായാലും ഈ തവണ തട്ടി പോകാതെ ദൈവം കാത്തു. അപ്പോള്‍ അടുത്ത മലകയറ്റം വരേയ്ക്കും ഞാന്‍ സോഫ്റ്റ്‌വെയര്‍ തച്ചന്‍ ആയി കുറച്ചു നേരം ജോലി ചെയട്ടെ.

Monday, July 21, 2008

ഒരു ചോദ്യം

ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ എല്ലാം നേടി, കടമകള്‍ എല്ലാം പൂര്‍ത്തിയാക്കി. ആരോടും യാതൊരു ബാധ്യതയും ഇല്ല. നിലവില്‍ ആരോടും പ്രേമമില്ല, തന്മൂലം, ആരും കാത്തിരിക്കുന്നും ഇല്ല. ഇപ്പോഴാണ് മനസ്സിലാകുന്നത്‌ - ആഗ്രഹിച്ചതെല്ലാം സഫലമായാല്‍, ജീവിതത്തിനു അര്‍ത്ഥമില്ലാതാവും.

ജീവിതം എന്നാല്‍ പലപല സ്ഥലങ്ങള്‍ കണ്ടു, പലതരം ആള്‍കാരെ കണ്ടു മുട്ടി, എന്നാല്‍ അന്തിമമായി ഒരു ലക്ഷ്യമില്ലാത്ത, ആഘോഷമാക്കേണ്ട ഒരു യാത്രയല്ലേ?

Friday, July 18, 2008

രണ്ടാമന്റെ സ്ഥാനം

കേരം തിങ്ങും കേരള നാട്ടില്‍ നല്ല ഒരു ജോലി, സ്വന്തം വീട്ടില്‍ താമസം, അമ്മ വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങള്‍ വെട്ടി വിഴുങ്ങല്‍ ഇവയെല്ലാം തികഞ്ഞു വന്നപ്പോള്‍, സാധാരണ ഉണ്ടിരിക്കുന്ന നായന്മാര്ക് മാത്രം വിധിച്ചിട്ടുള്ള ആ വിളി, നസ്രാണിയായ മത്തായിക്കും തോന്നി. അതെന്തെന്നാല്‍, അമേരിക്കയില്‍ പോകണം, അവിടുത്തെ നല്ല ഒരു സര്‍വകലാശാലയില്‍, പേരും പട്ടവും ഉള്ള ഒരു പ്രൊഫസറുടെ കീഴില്‍ പഠിക്കണം, പറ്റിയാല്‍ ഒരു PhD എടുക്കണം.

വിളി വന്നാല്‍ വെറുതെ ഇരിക്കുന്നവനല്ല മാത്തന്‍, അവന്‍ മല്‍സര പരീക്ഷകള്‍ മത്സരിച്ചെഴുതി, പണ്ടു ക്ലാസ്സ് കട്ട് ചെയ്യുകയോ, കയറിയ ക്ലാസ്സില്‍ നിന്നും ഇറക്കി വിടുകയോ ഒക്കെ ചെയ്ത പ്രഫസ്സര്മാരുടെ കയ്യില്‍ നിന്നും ശുപാര്ശ കത്ത് വാങ്ങി, ഡോളറിനു 45 രൂപ വിലയുള്ള കാലത്ത്, തുക കണ്ടമാനം ചിലവാക്കി, സായിപ്പിന്റെ നാട്ടിലെ കൊറേ കോളെജ് കളിലേക്ക് അപേക്ഷ അയച്ചു. അതോടു കൂടി പൈസയെല്ലാം തീര്ന്നു കളസം കീറിയതോടെ, അമേരിക്കയില്‍ പോയി പഠിക്കുക എന്ന സ്വപ്നം അവസാനിക്കേണ്ടതായിരുന്നു. പക്ഷെ, അപേക്ഷ അയച്ചു മൂന്നു നാല് മാസം കഴിഞ്ഞപ്പോള്‍, അമേരിക്കയുടെ ഒത്ത നടുക്കുള്ള, റോക്കി പര്‍വതനിരകളുടെ അടുത്തുള്ള ഒരു സര്‍വകലാശാലയില്‍ നിന്നും അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള എഴുത്ത് വന്നു. ഇതിനിടെ ഇന്റര്‍നെറ്റു, ഈമൈയിലും വഴി പരിചയപെട്ട അവിടുത്തെ ഒരു ജര്‍മന്‍ പ്രോഫസ്സരുടെ (പേരും പട്ടവും ഉള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) സഹായവാഗ്ദാനവും ഉണ്ടായിരുന്നു - അവിടെ ചെന്ന്, അദ്ദേഹത്തിന്റെ കൂടെ പണിയെടുത്താല്‍, പഠിക്കാനുള്ള ഫീസും, കഞ്ഞിക്കുള്ള കാശും തരാം.

നെറ്റില്‍ ഒന്നു കൂടി തപ്പി നോക്കിയപ്പോള്‍, കൂടുതല്‍ വിവരങ്ങള്‍ കിട്ടി - ഈ സര്‍വകലാശാല, ആഗോള പ്രശസ്തി നേടിയിട്ടുള്ളത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്നാമത്തേത് ഭൌതിക ശാസ്ത്ര ഗവേഷനശാലക്ക് (ലവിടെ ആണ് ഗവേഷണത്തിന്റെ ഒരു ഭാഗം അരങ്ങേറുന്നത്), രണ്ടാമത്തേത് അവിടം രസകരമായ പാര്‍ട്ടികള്‍ നിറഞ്ഞ ഹിപ്പികളുടെ ആവാസസ്ഥലം ആണെന്നു, ടൌണ്‍ മുഴുവന് കാര്‍ണിവല്‍ സമയത്തെ ഗോവ പോലെയാണ്. രണ്ടും മത്തായിയെ സന്തുഷ്ടനാക്കി എന്ന് പറഞ്ഞാല്‍ മതി. നാട്ടി‌ലുള്ള ജോലി രാജി വെച്ചതും, വിസ അടിപ്പിച്ചതും ഒക്കെ പെട്ടെന്നായിരുന്നു.

അങ്ങിനെ അങ്കവും കാണാം, (നല്ല)താളിയും ഒടിക്കാം എന്നൊക്കെ സ്വപ്നം കണ്ടു, അതുവരെ ബസ്സില്‍ മാത്രം സഞ്ചരിച്ച മാത്തന്‍, എയര്‍ബസ്സില്‍ കയറി, കൊച്ചി-ബോംബെ-ലണ്ടന്‍ വഴി, ഒരു ശനിയാഴ്ച, ഈ മലമൂട്ടില്‍ എത്തി. സ്വര്‍ഗത്തില്‍ എത്തിയപോലെ തോന്നി മാത്തന് - പത്തു കൊച്ചി എയര്‍ പോര്ട്ടിന്റെ അത്രയും വലുപ്പമുള്ള എയര്‍ പോര്‍ട്ട്‌, ഡ്രൈവര്‍ ഇല്ലാതെ തനിയെ ഓടുന്ന എയര്‍ പോര്ടിലെ ട്രെയിന്‍ ,എട്ടുവരി പാതയിലുടെ തലങ്ങും വിലങ്ങും പായുന്ന ഭീമന്‍ കാറുകള്‍, തുണിക്ക് ക്ഷാമം ഉണ്ടെന്നു തോന്നിക്കുന്ന വിധത്തില്‍ വസ്ത്രധാരണം ചെയ്തു നടക്കുന്ന ഒറിജിനല്‍ (നാടനല്ല) മദാമമാര്‍. ആനന്ദാതിരേകതില് പൂസായ മത്തായി, അന്ന് മുതല്‍ മലമൂട്ടില്‍ മത്തായി എന്ന് സ്വയം പേരിട്ടു, മാമ്മോദീസ മുങ്ങി.

തിങ്ങലാഴ്ച്ച നല്ല ദിവസം, നല്ല നേരം നോക്കി, കുളിച്ചു കുറിതൊട്ട്, പ്രഫസ്സരെ അങ്ങോരുടെ ഓഫീസില്‍ പോയി കണ്ടു. 10' X 20' ഉള്ള ഒരു മുറി മുഴുവന്‍, അലമാരകള്‍, മേശകള്‍, കസേരകള്‍ തുടങ്ങി, നിലത്തും, ജനലപടിയിലും വരെ അസാരം പുസ്തകങ്ങല്‍, പേപ്പറുകള്‍. അതാണ് ആശാന്റെ ഓഫീസ്. ഈ പുസ്തക കൂംബാരതിനടിയില്‍, ഒരു കമ്പ്യൂട്ടര്‍ ടേബിള്‍, അതില്‍ മുന്ന് വലിയ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍, രണ്ടു ലാപ്ടോപുകള്‍, അതിനടുത്ത്, തുവെള്ള തലമുടിയും, ഒരു കൊച്ചുകുഞ്ഞിന്റെ കുസൃതി ഒളിഞ്ഞു കിടക്കുന്ന വെള്ളാരം കണ്ണുകളും, എഴുപത്തി അഞ്ചു വയസു പ്രായവും ഉള്ള ജര്‍മന്‍ പേരുള്ള പ്രൊഫസര്‍. മാന്യദേഹം, സൌമ്യ സംഭാഷണം. നാട്ടിലെ പ്രോഫസര്മാരെ പോലെ യാതൊരു ജടുപിടാലിട്ടിയും കണ്ടില്ല.

ലാബുകള്‍ എല്ലാം കാണിച്ചു തന്നതിന് ശേഷം, എനിക്കായി ഒരുക്കി വെച്ചിട്ടുള്ള ഓഫീസ് കാണിച്ചു തന്നു, കൂടെ പണിയെടുക്കാന്‍ പോകുന്ന ചൈനീസ്, ജാപ്പനീസ് വംശജരായ അര ഡസന്‍ മിണ്ടാപൂതങ്ങളെ പരിചയപെടുത്തി തന്നു (ഇവര്‍ എങ്ങിനെ മിണ്ടാപൂതങ്ങള്‍ ആയി എന്നത് കൂടുതല്‍ വായിച്ചാല്‍ മനസ്സിലാകും). ശേഷം തന്റെ ഓഫീസില്‍ തിരികെ കൊണ്ടുവന്ന പ്രൊഫസര്‍ പറഞ്ഞു, ക്ലാസ്സുകള്‍ തുടങ്ങാന്‍ അടുത്ത ആഴ്ച്ചയാകും, അതുവരെ പോയി അടിച്ച് പൊളിച്ചു ആഘോഷിക്കു. മത്തായിയുടെ മനസ്സില്‍ മത്താപ്പ്‌ കത്തി - പോയി അടിച്ച് പൊളിക്കാന്‍ ഇങ്ങോട്ടാവശ്യപ്പെട്ടുന്ന ഒരു പ്രൊഫസര്‍. സ്ഖോലര്ഷിപിന്റെ കൊറച്ചു കാശു അഡ്വാന്‍സായി തരുകയും ചെയ്തു, പുണ്യാത്മാവ്.

ഗുരുവിന്റെ ഏതാഗ്രഹവുമ് സാധിപിച്ചു കൊടുക്കേണ്ടത് ശിഷ്യന്റെ ചുമതലയാണല്ലോ, അതിന്‍ പ്രകാരം പട്ടണം ചുറ്റി കാണാന്‍ പോയി. ബാറായ ബാര് മുഴുവനും നിരങ്ങി. ഡ്രൈവേര്‍സ് ലൈസന്സ്, ക്രെഡിറ്റ് കാര്ഡ്, എന്നിവ ഇല്ലാത്തതിനാല്‍, ഒരു തുള്ളി പോലും മോന്താന്‍ പറ്റിയില്ല. പകരം, പീനസ്തനികളും, അല്പവസ്ത്ര ധാരിനികളുമായ അനേകം മദാമാമരുമയ് സൊള്ളി, അവരുമായി ഇമെയില്‍ ഐ.ഡി. കൈമാറ്റം ചെയ്തു. തന്റെ പൂര്‍വികരായ നംബുരിമാരെ പോലെ നാടുനീളെ സംബന്തവുമായി, അര്‍മാദിച്ചു നടക്കുന്ന ദിനങ്ങള്‍ മത്തായി സ്വപ്നം കണ്ടു. ഡ്രൈവേര്‍സ് ലൈസന്സ് എത്രയും പെട്ടെനെടുത്തു, ഒരു കാര്‍ സ്വന്തം ആകാന്‍ ഉള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്തു, കാരണം അതിലെങ്ങില്‍ ഇവിടെ മനുശേനു പുല്ലു വിലയാണ്. നാലു ദിനം കടന്നു പോയതറിഞ്ഞില്ല.

സ്വപ്‌നങ്ങള്‍ മലര്പൊടികാരന്ടെതു മാത്രമല്ല, മത്തായിയുടെതായാലും വ്രഥാ വ്യായാമങ്ങള്‍ ആണെന്ന് ക്ലാസ്സ് തുടങ്ങിയപ്പോള്‍ മനസ്സിലായി. ആകെ മുന്ന് വിഷയങ്ങള്‍, അതില്‍ പ്രധാനം കഞ്ഞിക്കുള്ള കാശു തരുന്ന പ്രൊഫസര്‍ സാറിന്റെത് തന്നെ. ഒരു മണിക്കൂര്‍ നീളമുള്ള ലെക്ചര്‍ മിക്കവാറും മുന്ന് മണിക്കൂര്‍ വരെ നീളും. എല്ലാ ആഴ്ച്ചയുടെയും തുടക്കത്തില്‍ മൂന്നു ചോദ്യങ്ങള്‍ മാത്രം ഉള്ള ഒരു അസ്യ്ന്മേന്റ്റ്. ചോദ്യങ്ങള്‍ ഒരു പേജ് ഒരിക്കലും കവിയില്ല. എന്നാല്‍ ഉത്തരം കണ്ടുപിടിക്കുക എന്നത് മഹാ ബുദ്ധിമുട്ടുള്ള പരിപാടിയാണ് - ലൈബ്രറിയില്‍ കയറി വമ്പന്‍ പുസ്ടകങ്ങള്‍ കണ്ടുപിടിച്ചു, വായിച്ചു, ഉള്ള ബുദ്ധി മുഴുവന്‍ ഉപയോഗിച്ചു, രാത്രി പകലാക്കി വേണം ഈ മുന്ന് ചോദ്യത്തിന് ഉത്തരമെന്ന് തോന്നുന്നത് കണ്ടു പിടിക്കാന്‍. ഉത്തരമെന്ന് തോന്നുന്നത് എന്ന് പറഞ്ഞതു, ഇദ്ദേഹത്തിന്റെ ചില ചോദ്യങ്ങള്‍ വരുന്നതു അപ്പോള്‍ ലാബില്‍ ചെയ്യുന്ന പരീക്ഷണങ്ങളെ അസ്പദമാക്കിയയിരിക്കും, അവക്കുള്ള ഉത്തരം വേറെ എവിടെയും തപ്പി നോക്കിയാല്‍ കിട്ടുകയും ഇല്ല. നാട്ടില്‍ എഞ്ചിനീയറിംഗ് പഠിച്ച കാലത്ത്, കാമ്പസിലെ തെങ്ങുകളിലെ തേങ്ങ മോഷണം സ്വയം തൊഴിലായി തിരഞ്ഞെടുത്തു കാലം കഴിച്ച്പോള്‍ (ആ കഥ പിന്നിടൊരിക്കല്‍), ഇങ്ങിനെ ഒരു ദശാസന്ധി വന്നു ഭവിക്കുമെന്നു കരുതിയിരുന്നില്ല. ഇമ്മാതിരി വേറെ രണ്ടു വിഷയങ്ങള്‍ കൂടി ഒരു സെമസ്റ്ററില്‍ ഉണ്ട്.

ക്ലാസ്സെന്ന മാരണത്തിന് പുറമെ ആണ് പ്രഫസ്സറുടെ കീഴിലുള്ള അടിമ പണി, അതിനെ റിസര്‍ച്ച് എന്നും വിളിക്കാറുണ്ട്. പുതിയതായി വരുന്ന വിദ്യാര്‍ത്ഥികളെ, രണ്ടു കൊല്ലം തന്റെ കീഴില്‍ പണി എടുപ്പിച്ചു, നല്ലവണ്ണം പതം വരുത്തിയതിനു ശേഷമേ, PhD ലാബില്‍ കയറ്റൂ വെല്ലാരംകണ്ണന്‍. ഈ രണ്ട് കൊല്ലം പണിയെടുത്തു നട്ടെല്ല് പൊട്ടിയാല്‍, PhD സ്വപ്നം സ്വാഹ, വെറും മാസ്റെര്സും കൊണ്ടു പുറത്തു പോകാം. അഥവാ PhD ലാബില്‍ കയറ്റിയാല്‍ തന്നെ, ഡിഗ്രി കിട്ടാന്‍, പിന്നെയും അഞ്ചു, അഞ്ചര വര്ഷം പിന്നെയും പിടിക്കും. കഥകളി ഭാഷയില്‍ - പട്ടിക്കാംതൊടി ആശാന്റെ കീഴില്‍ കല്ലുവഴിചിട്ടയിലുള്ള അദ്ധ്യാപനം. ഈ വിവരമൊന്നും, കോഴ്സിനു ചേരാന്‍ നേരം പ്രൊഫസര്‍ പറഞ്ഞിരുന്നില്ല എന്നത് പ്രത്യേകം ഓര്മ വേണം. തേക്കു - മാഞ്ചിയം പദ്ധതിയില്‍ ഉള്ള കാശു മുഴുവന്‍ ഇറക്കിയ മലയാളിയുടെത് പോലെയായി മത്തായിയുടെ സ്ഥിതി - കടിച്ചതും ഇല്ല, പിടിച്ചതാനെങ്ങില്‍ പുളികൊമ്പെന്നു വിചാരിച്ചു, നിറയെ പുളിയന്‍ ഉറുമ്പുള്ള കൊമ്പില്‍. ഇനി കടി കൊണ്ടു പലില്ലിച്ചു കാണിച്ചു പിടിച്ചു നില്‍കുക തന്നെ, ആര് കണ്ടാലും ചിരിക്കുകയാന്ന്ണന്നെ വിചാരിക്കൂ.

റിസര്‍ച്ച് എന്നാല്‍ പ്രോഫെസ്സര്‍ക്ക് കോന്ഫെരെന്സുകളില്‍ പ്രസംഗിക്കാനുള്ള പവര്‍ പോയിന്റ് slides തയ്യാറാക്കല്‍, PhD ചെയ്യുന്ന വിദ്വാന്മാരുടെ കണക്കുകള്‍ (calculations), കമ്പ്യൂട്ടര്‍ simulations എന്നിവ ചെയ്തു കൊടുക്കല്‍, പ്രൊഫസറുടെ UG പിള്ളാരുടെ ടെസ്റ്റുകള്‍ ഗ്രേഡ് ചെയ്യല്‍ തുടങ്ങിയ ബുദ്ധി വലിയ അവശ്യം ഇല്ലാത്ത ജോലികള്‍ ആണ് കൂടുതല്‍. പിന്നെ ബുദ്ധിയും വിവരവും നല്ലവണ്ണം ആവശ്യം ഉള്ള രണ്ടു സംഗതികള്‍ കൂടി ഉണ്ട്. ആഴ്ചയില്‍ ഒരു തവണ തന്റെ ശിഷ്യ ഗണങ്ങളെ ഒക്കെ ഒരുമിച്ചു കൂട്ടി വെള്ളാരം കണ്ണന്‍ ഒരു മീറ്റിങ്ങ് വിളിക്കും. അതില്‍ ആണ് അങ്ങോര്‍ തനിക്ക് തോന്നുന്ന പുതിയ ആശയങ്ങള്‍ പുറത്തെടുകുന്നത്. തല കുലുക്കി കേട്ടാല്‍ പോര, ഈ പറയുന്ന ഓരോ കാര്യങ്ങളെ കുറിച്ചും എല്ലാവരുടെ മുന്നില്‍ വെച്ചും സംസാരിക്കണം - critical evaluation എന്നാണ് ഈ വധത്തിന്റെ പേരു. ഇവിടെ സംസാരിക്കാന്‍ കുറച്ചു വിവരം വേണം, ഇല്ലെങ്ങില്‍ പൊട്ടന്‍ ആണെന്ന വിവരം എല്ലാവരും അറിയും. സംസരിചിലെങ്ങിലോ, പ്രഫസ്സര്‍ ഇങ്ങോട്ട് ചോദ്യം ചോദിക്കുകയും ചെയ്യും. മിണ്ടിയാലും ഇല്ലെങ്ങിലും കുറ്റം. മറ്റൊന്ന് UG പിള്ളാരുടെ സംശയങ്ങല്ക് മറുപടി കൊടുക്കുകയന്നെതാണ്, നല്ല ഉത്തരം കൊടുതിലെങ്ങില്‍ അവന്മാര്‍ പ്രൊഫസറുടെ അടുത്ത് പരാതി പറയും, മത്തായിയുടെ കഞ്ഞിയില്‍ പാറ്റ വീഴും. ചുരുക്കത്തില്‍, പണ്ടു റിച്ചാര്‍ഡ്‌ ഫെയ്ന്മാന്‍ പറഞ്ഞ പോലെ, മിണ്ടാതിരുന്നു കണക്കു ചെയ്യുന്ന (shut up and calculate ) ഒരു യന്ത്രമായി മാറി മത്തായിയും. പ്രൊഫസറുടെ കീഴില്‍ പണിയെടുകുന്ന മറ്റൊരു മിണ്ടാപ്രാണി. പീനസ്തനികളും, അല്പവസ്ത്ര ധാരിനികളും സ്വപ്നത്തില്‍ നിന്നു പോലും അപ്രത്യക്ഷരായി.

ഇത്രയൊക്കെ പറഞ്ഞാലും, പ്രഫസ്സറുടെ പ്രധാന സ്വഭാവ സവിശേഷത ആകുന്നില്ല. താന്‍ ചെയ്യുന്ന റിസര്‍ച്ച് പ്രൊജക്റ്റ്‌ഉകള്‍ ലോകത്തിലേക്കും വെച്ചേറ്റവും മിഖ്‌ാച്ച്ചതായിരിഖ്‌ാനം, അതില്‍ കുറഞ്ഞതൊന്നും അങ്ങോര്ക് പിടികില്ല. ആ നിര്‍ബ്ബന്ധ ബുദ്ധി കാരണം വലഞ്ഞത്, അങ്ങോരുടെ അടിമപണി ചെയ്യുന്ന മത്തായി ഉള്‍പെടെ ഉള്ള ഭൂത ഗണമാണ്‌. അങ്ങിനെ ഇരിക്കുമ്പോള്‍ ആണ്, പ്രോഫെസ്സര്ക് ഫ്രാന്‍സില്‍ ഒരു കോണ്‍ഫറന്‍സ് അറ്റന്‍ഡ് ചെയ്യാന്‍ ക്ഷണം വരുന്നതു. അങ്ങോര്‍ ഫ്രെന്ച്ച് ഗവണ്മെന്റ്ഇന്റെ ഒരു ലാബുമായി സഹകരിച്ചു എന്തോ ഒരു പ്രൊജക്റ്റ്‌ ചെയ്യുനുണ്ട്. ആ പദ്ധതിയുടെ പുരോഗമനം വിലയിരുത്താനായി കൂടിയാണ് ഫ്രാന്‍സില്‍ പോകുന്നത്. ഈ പ്രോജെക്ടില്‍ ഒരു ചിനകാരന്‍ PhD കാരന്‍ ജോലി ചെയ്യുനുണ്ട്. അത് കൊണ്ടു തന്നെ ഇത്തവണ പവര്‍ പോയിന്റ് slides ഉണ്ടാക്കുന്ന ജോലി അവന് വന്നു ഭവിച്ചു. അവന്റെ റിസര്‍ച്ച് പ്രൊജക്റ്റ്‌ evaluation കൂടി ആണിത്. രണ്ടാഴ്ച നേരത്തേക്ക് അവന് ഊണും ഉറക്കവും കുളിയും തെളിയും ഒന്നും ഇല്ലായിരുന്നു. രണ്ടാഴ്ചകൊടുവില്‍ അവന്റെ evaluation നടക്കുന്നതിനു തൊട്ടു മുന്പ് പ്രൊഫസര്‍ പ്രമാണിച്ച് ഓഫീസില്‍ വന്നു. അടുത്ത ഓഫീസുകളില്‍ ജോലി ചെയ്യുന്ന എല്ലാവരും അവനോടു പ്രൊഫസര്‍ എന്ത് പറയും എന്നറിയാന്‍ കാതു കൂര്‍പ്പിച്ചിരുന്നു.

സംഗതിയുടെ പോക്ക് തീരെ ശരിയല്ല എന്നത് ആദ്യം തന്നെ എല്ലാവര്ക്കും പിടി കിട്ടി. ശാന്തനെങ്ങിലും (ശാന്തം പാപം!) പ്രഫസ്സറുടെ ഒരു കുറിക്കു കൊള്ളുന്നവ, അവയ്ക്ക് മുന്നില്‍ ചീനകാരന്‍ മുട്ട് മടക്കുന്നു. എല്ലാത്തിനും ഒടുവില്‍, ആ പ്രൊഫസര്‍ പറഞ്ഞ വാചകങ്ങള്‍ മത്തായിയുടെ തലയില്‍ മായാതെ പതിഞ്ഞു - "I want it to be the best, nothing below the best is acceptable. The place for the second best is in history's dustbin." ("ഡേയ് ചീനകാര, കോപ്പിയടിച്ചാല്‍ ഒന്നാം സ്ഥാനകാരനാകാന്‍ സാധികയില്ല. അതിന് മൂള വേണം. അതിലാത്തവന്‍ ഈ പണിക്കു വരരുതു. ലാല്‍ സലാം!"). ചീനകാരന്‍, പിന്നെ കൊറേ കാലത്തേക്ക് ആരുടേയും മുഖത്ത് നോക്കിയിരുന്നില്ല. ചരിത്രത്തിന്റെ ചവറ്റുകൊട്ട എന്ന പ്രയോഗം നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു കേട്ട പരിചയമുള്ളത് കൊണ്ടു, മത്തായി അത് ഒട്ടും മറന്നില്ല.

ആ ജര്‍മന്‍ പ്രഫസ്സറുടെ ഒരു സ്വഭാവ വൈകല്യമായി അത് ഞങ്ങള്‍ മിണ്ടാപൂതങ്ങള്‍ കണക്കാകി. പിന്നെയും ഒരു സെമസ്റ്റര്‍ കടന്നു പോയി. അതിലും മേല്‍ വിവരിച്ച പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍. മഞ്ഞു കാലം കഴിഞ്ഞു , ഹേമന്ത ഋതുവില്‍ ആണ് രണ്ടാം സെമസ്റ്റര്‍ അന്ത്യം. ആ സെമസ്റ്റര്‍ അവസാനം, പ്രഫസ്സറുടെ ഭൂത ഗണത്തില്‍ പെട്ട ഒരു ജപ്പാന്കാരന്‍, PhD അവസാനിപിച്ചു ഗ്രാജു പ്രഫസ്സറുടെ വീട്ടില്‍. അത് പ്രമാണിച്ച്, സെമസ്റ്റര്‍ അന്ത്യത്തില്‍ പ്രഫസ്സറുടെ വീട്ടില്‍ ഒരു സായംകാല വിരുന്നുണ്ടായിരുന്നു.

മുന്ന് കഷ്ണം സ്യുട്ട്, കഴുത്തില്‍ കോണാന്‍ എന്നിവ സഹിതം മത്തായിയും ഹാജര്‍ ആയിരുന്നു പാര്‍ട്ടിക്ക്. കൃത്യം ഏഴ് മണിക്ക്, മോക്ഷം പ്രാപിച്ച ജപ്പാന്കാരന് champagne toast കൊടുത്തതിനു ശേഷം, പ്രഫസ്സറുടെ ഭാര്യ (മറ്റൊരു പ്രൊഫസര്‍) പാകം ചെയ്ത നാലു കോര്സുള്ള സുഭിക്ഷവും, രുചികരവും ആയ അത്താഴം. കത്തിയും മുള്ളും ഉപയോഗിച്ചു നടന്ന ആക്രമണത്തില്‍, മത്തായി ഭാരതാംബയുടെ അഭിമാനം കാത്തു. അത്താഴത്തിനു ശേഷം, ഒരു വലിയ വട്ട മേശക്കു ചുറ്റുമിരുന്നു, പ്രോഫെസ്സരും, ഭാര്യയും ശിഷ്യഗണങ്ങളും കൂടി ചര്ച്ച, വീഞ്ഞ് കുടി. മര്‍ക്കടസ്യ സുരാപാനം തരമായപോള്‍, മത്തായിയുടെ നാക്കിലെ ഗുളികന്‍ കയറി ഗോളടിച്ചു. ലവന്‍ ചോദിച്ചു - "എന്തിനാണ് സര്‍, താങ്കള്‍ ചെയുന്ന എല്ലാ കാര്യങ്ങളിലും ഒന്നാമന്‍ ആകെണമെന്നു നിഷ്കര്ഷികുന്നത്? രണ്ടാമന്റെ സ്ഥാനം ചവറ്റു കൊട്ടയില്‍ ആന്നെനു പറയുന്നതിന്റെ ഉദ്ദേശം എന്താണ്?" സാറും നാട്ടിലെ കമ്മ്യൂണിസ്റ്റുകാരന്‍ ആണോ എന്ന് ചോദിയ്ക്കാന്‍ വന്നത്, സ്ഥലകാല ബോധം വന്നതിനാല്‍, മത്തായി പാടു പെട്ടടക്കി.

പ്രൊഫസര്‍ ഒന്നു അമ്പരനെങ്ങിലും, നല്ല മൂഡില്‍ ആയിരുന്നതിനാല്‍, ഒന്നു ചിരിച്ചു. എന്നിട്ട് ഒരു കഥ പറഞ്ഞു.

1950 കളുടെ അവസാനത്തില്‍, ലോകത്തിലെ ഒന്നാം നിര സര്‍വകലാശാലകളില്‍ നിന്നും നേടിയ ഡിഗ്രീകളുടെ ബലത്തില്‍ പ്രൊഫസര്‍ ഞങ്ങളുടെ കോളേജില്‍ പ്രൊഫസര്‍ ആയി നിയമനം കിട്ടി. ചുവപ്പ് ഭയത്തിന്റെ (red scare ) കാലമായിരുന്നു തുടര്നുള്ള പതിറ്റാണ്ടുകള്‍. അത് കൊണ്ടു തന്നെ, റഷ്യയെ മാറി കടക്കാന്‍, ഏത് റിസര്‍ച്ച് പ്രൊജെക്ടിനുമ് അമേരിക്കന്‍ ഗവണ്മെന്റ് വാരിക്കോരി കാശു കൊടുക്കുന്ന കാലം. അത് പ്രകാരം കാശു കൊറേ കിട്ടിയപ്പോള്‍, പ്രൊഫസര്‍ തുടങ്ങിയത് സെമി-കണ്ടക്ടര്‍ ഗവേഷണത്തിന് വേണ്ട ഒന്നാതരം ഒരു ലാബ്‌. 1970 കളുടെ തുടക്കത്തില്‍, അങ്ങോരുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ്, സെമി-കണ്ടക്ടര്‍ രംഗത്ത് ഒരു നൂതന സാങ്കേതിക വിദ്യക്ക് ജന്മം കൊടുത്തു. മൂപ്പര്‍ സന്തോഷത്താല്‍ തുള്ളി ചാടി. കണ്ടുപിടിത്തത്തിന്റെ ലഹരിയില്‍, സംഗതി ഒരു പേപ്പര്‍ ആയി പ്രസിധികരികാന്‍ കുറച്ചു കാലതാമസം നേരിട്ടു. എന്തായാലും കണ്ടു പിടിച്ചല്ലോ, ഇനി പ്രസിദ്ധികരണം കുറച്ചു താമസിചായാല്ലും, പ്രശ്നം ഒന്നും ഇല്ലാന്ന് കരുതി. പ്രഫസ്സര്ക് അറിയാവുന്ന വലയത്തില്‍ പെട്ട യൂറോപ്പ്, അമേരിക്ക, റഷ്യ എന്നീ പ്രദേശങ്ങളില്‍ ഒന്നും തന്നെ ഇതു മാതിരി ഒരു കണ്ടു പിടുത്തത്തിനു ചാന്‍സ് കുറവാണു. പക്ഷെ, ഈ കാലത്തിന്നടിയില്‍, ജപ്പാനില്‍ ഒരു കൂട്ടര്‍ സമാനമായ കണ്ടെത്തല്‍ നടത്തുകയും, അവര്‍ അത് വേഗം പബ്ലിഷ് ചെയ്യുകയും ചെയ്തു.

ശാസ്ത്ര ലോകത്ത്, ആദ്യം കണ്ടുപിടുത്തം നടത്തിയാല്‍ മാത്രം പോര, അവയെ ആദ്യം ലോകത്തെ അറിയിക്കയും വേണം, അതാണ് പ്രധാനം. എന്നാലെ ഒന്നാമന്‍ ആകാന്‍ പറ്റു. അങ്ങിനെ ഒന്നാമന്‍ ആയ ജപ്പാന്കാരനും കൂട്ടരും കുറച്ചു വര്‍ഷത്തിനു ശേഷം, ഈ കണ്ടുപിടുത്തത്തിന്, നോബല്‍ സമ്മാനം നേടുകയും ചെയ്തു.

കഥയവാസിനിപ്പിച്ചു പ്രൊഫസര്‍ പറഞ്ഞു - "രണ്ടാമന്റെ സ്ഥാനം ചവറ്റു കുട്ടയില്‍ തന്നെ". കപ്പിനും ചുണ്ടിന്നും ഇടയില്‍ വെച്ചു നഷ്ട പെട്ട ആ നോബല്‍ സമ്മാനം അദ്ദേഹത്തിന്റെ വെള്ളാരം കണ്ണുകളെ ഈറന്‍ അനിയിചിരുന്നുവോ? അറിയില്ല. ശബ്ദം അപ്പോഴും സൌമ്യം ആയിരുന്നു.

ഒരുകാലത്തും ഒന്നാമന്‍ ആകാന്‍ ചാന്സില്ലാത്തവന്‍ - മത്തായി, PhD എടുക്കാതെ പഠിത്തം അവസാനിപ്പിച്ചു എന്ന് പറഞ്ഞാല്‍ കഥക്കു ഫുള്‍ സ്റ്റോപ്പ്.

Friday, June 27, 2008

വീര യോദ്ധാവിന് ആദരപൂര്‍വ്വം

ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായ, തിളക്കം ഏറെയുള്ള ഒരു പട്ടാള വിജയത്തിന്റെ ശില്പി, ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ശ വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ ഇന്ത്യ ഉള്ളിടത്തോളം കാലം നിലനില്കട്ടെ.

ഇന്ത്യക്കാര്‍ ഓര്‍മ്മകള്‍ സുക്ഷിക്കാനും, ആദരനീയരെ ബഹുമാനിക്കാനും മടിയുള്ള കൂട്ടത്തിലാണ്. ആ പതിവു നമ്മുടെ നേതാക്കള്‍ ഇത്തവണയും തെറ്റിച്ചില്ല. ഇന്ത്യയില്‍, അവശേഷിച്ചിരുന്ന ഒരേ ഒരു ഫീല്‍ഡ് മാര്‍ഷലിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് കേന്ദ്ര മന്ത്രിസഭയിലെ ഒരു ജൂനിയര്‍ മന്ത്രി മാത്രം. സൈനികര്‍ കൊടുക്കുന്ന ഗാര്‍ഡ് ഓഫ് ഓണരില്‍ തല കറങ്ങി വീണ ഒരു രാജ്യ രക്ഷ മന്ത്രി ഭരിക്കുമ്പോള്‍, ഇതും സംഭവിക്കാം. പക്ഷേ ഇവിടെ കേന്ദ്രം ഭരിക്കുന്നവരും, തമിഴ്നാട്‌ സംസ്ഥാന സര്‍ക്കാറും വീഴ്ച വരുത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ജയിച്ച യുദ്ധത്തിലെ വീര നായകനെ ഓര്‍ത്തിലെങ്ങില്‍, നമുക്കു വേണ്ടി ദിനംതോറും മരിച്ചു വീഴുന്ന സാധാരണ പട്ടാളക്കാരെ ആരോര്മിക്കും?

ഇദ്ദേഹത്തിനു രാജ്യം ബഹുമതികള്‍ ചാര്‍ത്തി കൊടുതിരുന്നലോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. പക്ഷെ അവയെല്ലാം മുപ്പത്തി അഞ്ചു കൊല്ലത്തിനു മുന്പേ ആയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ എന്നെന്നും നിലനില്കുന്ന വിജയത്തിന്റെ അമരകാരന്‍ മരിച്ചു പിറ്റേന്ന് തന്നെ മറവിയില്‍ താഴ്നു പോകരുതായിരുന്നു. ഇതു ഒരു വ്യക്തിക്ക് കൊടുക്കുന്ന ആദരവ്‌ മാത്രമല്ല, അദ്ദേഹത്തോടൊപ്പം പോരാടിയ എല്ലാവരോടും രാജ്യത്തിനുള്ള കടപാട് വ്യക്തമാക്കാനുള്ള അവസരം കൂടി ആയിരുന്നു.

ദിനംതോറും നടക്കുന്ന ലഹളകളിലും, ബോംബ് സ്ഫോടനങ്ങളിലും നൂറു കണക്കിന് മുഖമില്ലാ മനുഷ്യര്‍ ചത്തൊടുങ്ങുന്നു. അവരില്‍ ഒരാളെ പോലും ജീവിച്ചിരിക്കുന്ന ആരും ഓര്‍ക്കാറില്ല. ഫലമോ, ലഹളകളും ബോംബ് സ്ഫോടനങ്ങളും നിത്യ സംഭവങ്ങള്‍ ആയി. അത് പോലെ തന്നെ നമുക്കു വേണ്ടി ജീവിതം ഹോമിച്ചവരെയും, ത്യാഗങ്ങള്‍ സഹിച്ചവരെയും ഓര്മിചിലെങ്ങില്‍, കീഴ്പെടലുകളുടെയും അടിമതത്ത്തിന്റെയും ചരിത്രം ഇനിയും ആവര്‍ത്തിച്ചേക്കാം.

Friday, May 30, 2008

ബ്ലോഗും സ്വകാര്യതയും

ഇന്നിപ്പോള്‍ ഇന്റര്നെറ്റ് ഉണ്ടെങ്ങില്‍ ആര്ക്കും ബ്ലോഗാം, എന്തിനെ കുറിച്ചും. അതില്‍ എവിടെയാണ് സ്വകാര്യതയുടെ അതിര്‍വരമ്പ്? ഈയിടെ ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനം ഈ വിഷയത്തിലേക്ക് ഒരു ചൂണ്ടുപലകയാണ്. വായിക്കാനായി ഇവിടെ ഞെക്കുക.

സ്വന്തം ബ്ലോഗിന്റെ പ്രശസ്തി കൊണ്ടു, ന്യൂ യോര്‍ക്കിലെ ഒരു വമ്പന്‍ പരദൂഷണ-ഏഷണി (papparazzi, www.gawker.com) വാര്ത്താ ബ്ലോഗില്‍ ജോലി നേടിയ ഒരു 24 വയസ്സുകാരിയുടെ കഥയാണിത്. തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ വരെ യാതൊരു മറയും ഇല്ലാതെ പ്രസിദ്ധ്ധികരിച്ചു, അവസാനം നാട്ടില്‍ പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടായി.

ചുരുക്കത്തില്‍ ബ്ലോഗ് ഒരു തുറന്ന സംവാദമല്ല. ഒരു നല്ല കൂട്ടുകാരനുമായി ഉള്ളുതുറന്നു സംസാരിക്കുന്നതു പോലെയല്ല അത്, ഇവിടെ ചില മറകള്‍ ആവശ്യമാണ്.

Monday, May 26, 2008

ഇതു ഒരു തുടക്കം മാത്രം

വെറുതെ എനിക്ക് തോന്നുന്നത് പോസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം. ആരംഭശൂരന്‍ ആയതിനാല്‍ ഇതു എത്ര കാലം മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയുമോ എന്നറിയില്ല.